Sunday 14 October 2012

നായാട്ടുകൌശലം

വിരല്‍ മുറിച്ചേകി,ഞാന്‍, ഏകലവ്യന്‍,
ഗുരുദക്ഷിണയ്ക്കെന്നവര്‍ പറഞ്ഞു.
ഇവനമ്പുവീഴ്ത്തില്ല  തീര്‍ച്ചയാക്കി ,
കാടിളക്കിക്കൊണ്ടവര്‍  കടന്നൂ
          വേട്ടനായ്ക്കള്‍ വീണ്ടുമോരിയിട്ടൂ
          അമ്പുകള്‍ ലക്ഷ്യത്തിലേക്കു പാഞ്ഞൂ,
          അലമുറ ഭേദിച്ചു ചിരിയുയര്‍ന്നൂ
          കനിവേഴാക്കൂട്ടര്‍തന്‍ വിജയഭേരി
സായകത്തുമ്പാല്‍ ചിറകടര്‍ന്ന്‍
വര്‍ണ്ണപ്പറവകള്‍  മണ്ണിലെത്തി
മിഥുനങ്ങള്‍ ,മാനുകള്‍,പ്രേമംപകുത്തവര്‍
നെഞ്ഞില്‍ നിണച്ചാലുമായ് പിടഞ്ഞൂ.
          കാട്ടുപോത്താന കടുവയെല്ലാം
          കാണിനേരംകൊണ്ട് ചത്തുവീണു.
          കാടിന്‍റെ ഹൃദ്യ സംഗീതം നിലച്ചതും
          ഭീതി പരന്നതും ഞാനറിഞ്ഞു .
വിരലറ്റ നോവല്ലെനിക്കിതിപ്പോള്‍
 കനിവറ്റ മൃഗയാവിനോദമല്ലോ.
സ്വയ നിന്ദയാലേ ദഹിച്ചു തീരും
ഒരു വിഡ്ഢിയിന്നിവനേകലവ്യന്‍
           ഇനി ഗുരോ സംശയം ബാക്കി നില്‍പ്പൂ,
          കനിവോടുരത്തരം ഏകിടേണം .
          കാടിന്‍റെ സ്വാസ്ഥ്യം തകര്‍ത്തെറിഞ്ഞീടുവാ-
          നായിരുന്നെന്നോ വിരല്‍ മുറിയ്ക്കല്‍ .
അങ്ങെത്ര പൂജ്യനെന്നല്ലോ നിനച്ചു ഞാന്‍
അങ്ങയെ മണ്ണില്‍ മെനഞ്ഞു വച്ചൂ
ആയതിന്മുന്നില്‍  വണങ്ങിയാണ് ഋഷിവരാ
ഞാനെന്നുമസ്ത്രമെയ്യാന്‍ പഠിച്ചു .
          ഈ സ്വര്ഗ്ഗഭൂവിന്റെ കാവലാളാവുക -
          യൊന്നു മാത്രം മമ ലക്ഷ്യമന്ന് ,
           നീ കനിഞ്ഞേകിയ  വിദ്യാ ധനത്തിന്
          നീയെന്‍റെ ലക്ഷ്യം കവര്‍ന്നെടുത്തു .
എന്‍റെ വിരല്‍ നീ എനിക്ക് തന്നേക്കുക
നീ തന്ന വിദ്യകള്‍ തിരിച്ചു നല്‍കാം
പ്രാകൃതമാം ഒരറിവിനാലെങ്കിലും
ഞാനെന്‍റെ കാടിന് കാവല്‍ നില്‍ക്കും.

***   ഇന്ന് സാംകേതികവിദ്യയും  സാമ്പത്തിക സഹായവും ആയുധവും, അ ണുശക്തിയും ബീ റ്റി ഉല്‍പ്പന്നങ്ങളും ആയി വിദ്യ മാറുമ്പോള്‍ വിരല്‍ സ്വാതന്ത്രവും സമ്പത്തും മണ്ണും വിഭവങ്ങളും സ്വയം  നിര്‍ണയാവകാശ വുമൊക്കെയായി മാറുന്നിടതാണ്  ഏകലവ്യന്റെ കഥ പ്രസക്തമാവുന്നത്.

1 comment:

  1. എന്‍റെ വിരല്‍ നീ എനിക്ക് തന്നേക്കുക
    നീ തന്ന വിദ്യകള്‍ തിരിച്ചു നല്‍കാം
    പ്രാകൃതമാം ഒരറിവിനാലെങ്കിലും
    ഞാനെന്‍റെ കാടിന് കാവല്‍ നില്‍ക്കും.

    GOOD ONE................

    ReplyDelete