Thursday 18 October 2012

നീ വരുമ്പോള്‍ മാത്രം

തുടലഴിഞ്ഞ ഭ്രാന്തന്‍ കാറ്റിന്റെ
രൌദ്ര നൃത്തം.
വിളക്കുമാടങ്ങളണച്ചുമുന്നേറും
ചടുല നൃത്തം.
കടപുഴകിയതാറ്റക്കിളിക്കൂടും
കിളിക്കനവും
ഇണയൊരാളിനു വിരഹനോവും
ദുരിതരാവും.

എരികനലില്‍ വീണുമായും
 വര്‍ഷ ബിന്ദുവായ്‌
ഉദിച്ചൊടുങ്ങീ  നമുക്കൊരുങ്ങിയ
സുഖനിമേഷങ്ങള്‍
കൊടിയ ദുഖത്തിരയിളകും
കടലിലൂടിനി
നയമ്പു പോയ തോണിയിലിനി
ഞാനലഞ്ഞിടും

നിന്‍റെ കണ്ണില്‍ തിളങ്ങും മുത്തില്‍
ഇതെന്‍റെ രൂപമോ
നിന്റെ ഹൃത്തില്‍ തിളയ്ക്കും ചിന്തയില്‍
ഞാനുദിക്കുമോ
മഴക്കതിരുകള്‍ വകഞ്ഞുമാറ്റി
നീ വരുമ്പോഴേ
തപിക്കും ചിന്തകള്‍ പൊലിഞ്ഞു ഞാനും
പൂര്‍ണ്ണനായിടൂ


1 comment: