Wednesday 21 November 2012

തനി നാടന്‍ പ്രണയം


 
കാക്കപ്പൂവിനു കണ്ണെഴുതും
കുഞ്ഞിക്കുറുമ്പന്‍ കാറ്റേ
നീ വരും വഴി കാതില്‍ പതിഞ്ഞോ
നെഞ്ചകം നീറുന്ന പായാരം.
ഇണയാളെ തെരയുമോരൊറ്റയാന്‍  കുയിലിന്റെ
കണ്ണീരില്‍ മുങ്ങിയ നോവ്‌ പാട്ട്
                 (കാക്കപ്പൂവിനു കണ്ണെഴുതും

ചെമ്മാനച്ചോപ്പില്‍ മുഖം മിനുക്കി,യന്തി
എങ്ങോ പോയി മറഞ്ഞ നേരം
എണ്ണക്കറു പ്പുള്ളോരെന്നഴകന്‍ എന്റെ
കണ്മുന്നില്‍ വന്നില്ലിതുവരെയ്ക്കും
പുഞ്ചവയല്ക്കരെ കാവല്‍ മാടപ്പുരേല്‍
കന്നിമ ചിമ്മാണ്ടെ  കാവലാവും
കന്നിലിരുട്ടെഴയുന്നത് മായ്ക്കുവാന്‍
എന്നെ നെനവിലെടുക്കയാവും
                (കാക്കപ്പൂവിനു കണ്ണെഴുതും

കൂട്ടാളിയില്ലാണ്ടിരിക്കുംപോ ചാരത്ത്‌
കൈതപ്പൂം ചെപ്പു തുറന്നുവെന്നോ
ഈറനെഴഞ്ഞു  തിണിര്‍ത്ത മനസ്സകം
നോവൂറും പാട്ട്  മുളച്ചുവെന്നോ
പാട്ടിന്റെയൊപ്പമിരുട്ടു കുടിക്കുമ്പോ
ഞാനറിയുന്നോരീ  ച ങ്കുലച്ചില്‍
കാതിലൂടുള്ളത്തില്‍ ഇഷ്ടമുറപ്പിക്കും
തേന്‍ കിനിയും പൂമൊഴിത്തരിപ്പ്
                    (   (കാക്കപ്പൂവിനു കണ്ണെഴുതും




ഒരു പ്രണയ ഗാനം



വരിയിട്ടു  വിരിയുന്നു പവിഴമല്ലി
നുരയിട്ട്‌ ചിതറുന്നു ഹൃദയ  രാഗം
തളിര്‍മൂടും ചില്ലയില്‍
കുളിര്‍ തേടും പക്ഷിക്ക്
പകല്‍വെളിച്ചത്തില്‍ നിലാക്കുളിര്
                             (വരിയിട്ടു  വിരിയുന്നു

ചന്ദനപ്പാലില്‍  കുളി കഴിഞ്ഞെത്തുന്ന
തെന്നലിന്‍ നാവിലും നിന്‍ മൊഴികള്‍
ദുഃഖത്തുലാഭാര രാവഴിഞ്ഞു ,യിനി
ആഹ്ലാദ മേഘ ലീലാവിരുന്ന്‍
                                (വരിയിട്ടു  വിരിയുന്നു

ശിശിര മുള്‍മുന തന്ന മുറിവുകള്‍ മായുവാന്‍
തഴുകും   നിന്‍ വിരലിനും ഇളം തണുപ്പ്
മഴവില്‍ നിറമുള്ള സ്വപ്നങ്ങള്‍ക്കൊക്കെയും
ശലഭച്ചിറക്  മുളയ്ക്കുന്നു.
  (വരിയിട്ടു  വിരിയുന്നു
                             

Tuesday 13 November 2012

കഥ പറയും മുത്തച്ഛനിലെ മൂന്നാം ഗാനം



പാട്ടുകൊണ്ടാകാശം മിന്നിക്കും പക്ഷിപോല്‍
പാടിത്തിമിര്‍ക്കാം ഇളവെയിലില്‍
പാടത്ത്  നെല്‍ക്കതിര്‍ താളം പിടിക്കുന്നു
തുള്ളാട്ടം തുള്ള് ചുവടുവയ്ക്ക്
മുന്നേ നടന്നോര്‍  ചൊരിഞ്ഞിട്ട താളത്തില്‍
ഹൃദയം കുളിര്‍ന്നുലഞ്ഞീടുവാനായ്
                    (പാട്ടുകൊണ്ടാകാശം

സ്നേഹത്തില്‍ മിന്നുന്ന  നല്‍ വാക്കുതെളിയുന്ന
ഭാഷ നമുക്ക് സ്വന്തം
വെടി മരുന്നൊച്ചയും  നിലവിളിയും വീണു
മലിനമാകാത്ത ഭാഷ.
പച്ചപ്പ്‌ തൊട്ടും പുഴത്തണുപ്പിറ്റിച്ചും
പാടാം നമുക്കിന്നു പാടാം.
                    (പാട്ടുകൊണ്ടാകാശം

മൌനവും മഞ്ഞും  തുരന്ന് തുരന്നതില്‍
എന്നും മയങ്ങല്ലേ കൂട്ടുകാരെ.
നമ്മള്‍ നമുക്കായ് പാടുമീ പാട്ട്
ചെറു ചൂടുണര്‍ത്തുന്ന പാട്ട്
കണ്ണില്‍ ഭയത്തിന്റെ മുള്ള് തറഞ്ഞോര്‍ക്ക്
സാന്ത്വന ശീതള  സ്പര്‍ശമാവാന്‍
വര്‍ണ്ണക്കിനാക്കള്‍ക്ക് ചിറകു മുളയ്ക്കുവാന്‍
അലിവിന്റെ പാട്ട് നമുക്ക് പാടാം
                    ( പാട്ടുകൊണ്ടാകാശം

Monday 12 November 2012

കഥ പറയും മുത്തച്ഛനിലെ രണ്ടാം ഗാനം

പുഴയും  ഓര്‍മ്മ വിതുമ്പീ
മനസ്സില്‍ നോവിന്‍ തിരയിളകീ.
കണ്‍മറന്ന കിനാ നൂലിഴയില്‍
വര്‍ണ്ണനാളിന്‍ സ്മൃതി ശകലം
               (പുഴയും  ഓര്‍മ്മ വിതുമ്പീ

ആറ്റുവഞ്ഞി പിന്‍ നടന്ന
പൂവസന്തം ഓര്‍ക്കയോ
നേര്‍ത്ത കാറ്റിന്‍ മൃദുല നാദം
മിഴിപൂട്ടി ഉള്ളിലെടുക്കയോ
ഏതു സാന്ത്വന മന്ത്രണം എന്‍
നീറും ഉള്ളുകുളിര്ന്നിടാന്‍
                  (പുഴയും  ഓര്‍മ്മ വിതുമ്പീ

തിരയൊഴുക്കിയനൂപുര ധ്വനി
തീരമണലിനു സ്മൃതി സുഖം.
പാല്‍നുരക്കുളിര്‍ വീണ്ടുമെത്താന്‍
തപസ്സു തുടരുകയാവുമോ
മൌന രാവിന്‍ നാദമായ് നിന്‍
കൊലുസ്സിന്‍ ഈണം വഴിയുമോ

Sunday 11 November 2012

കഥ പറയും മുത്തച്ഛനില്‍ നിന്നുള്ള ഒരു ഗാനം

കഥ പറയും മുത്തച്ഛന്‍
കരലളിവിന്‍ ആള്‍ രൂപം
അറിവൊഴുകും  വാക്കാലുള്ളില്‍
മഴവില്ല് നിവര്‍ത്തുന്നോന്‍..
കഥ പറയും മുത്തച്ഛന്‍ 
സ്നേഹത്തെയുണര്‍ത്തുന്നോന്‍..
ചോരച്ചുവ പെരുകും നാവില്‍
തേന്‍ മധുരം തൂവുന്നോന്‍
                   (കഥ പറയും മുത്തച്ഛന്‍

അക്കരെയക്കരെയേഴാം കടലിനുമക്കരെയല്ലെടി സ്വര്‍ഗ്ഗം.
( പിന്നെവിടാടാ കൂട്ടേ ?)
മണം ചുഴറ്റീം നിറം തിളക്കീം കുളിര്‍ വിതച്ചും ചിരിച്ചു കാട്ടീം
നമുക്ക് ചുറ്റും നിറഞ്ഞു നില്‍പ്പൂ സ്വര്‍ഗ്ഗം.
കാഴ്ച്ചക്കണ്ണിനു മിഴിവേകുന്നെട മുത്തച്ഛന്‍
കഥ പറയും മുത്തച്ഛന്‍
                 (കഥ പറയും മുത്തച്ഛന്‍

കാറ്റിനു കടലിനു മഴയ്ക്ക്‌ മഞ്ഞിന് പറയാനുള്ളൊരു  കഥകള്‍
(ങാ , പറയ്‌, കഥകള്‍ )
എന്നില്‍ നിന്നില്‍ പുല്ലില്‍ പൂവില്‍ ഇഴയും തുഴയും പറന്നു പാറും
ജീവിഗണങ്ങളിതെല്ലാം ഒരേ ഗണം .
തിരിച്ചറിവിന് തെളിച്ചമേകും മുത്തച്ഛന്‍
കഥ പറയും മുത്തച്ഛന്‍
 (കഥ പറയും മുത്തച്ഛന്‍