Friday 5 October 2012

ദൈവരാജ്യത്തേക്ക് പ്രവേശനമില്ലാത്തവര്‍

ദൈവരാജ്യത്തേക്ക് പ്രവേശനമില്ലാത്തവര്‍ 
****
മേഘരൂപങ്ങളൊഴുകുന്ന ആകാശത്ത്
നേരിന്റെ കവിത വായിക്കാം.
നീലയിളകും കടല്‍പ്പരപ്പിലും
പച്ചമിനുങ്ങും പുല്‍ത്തഴപ്പിലും 
നേരിന്റെ കവിതയുണ്ട്.
കവിത കാണാത്തവന്റെ മനസ്സ് 
പിശാചിന്റെ തട്ടകം.
അവന്‍ ജീവിക്കുന്നുണ്ടാകും , പക്ഷെ
സ്വയം ചത്ത ഭീരു.
.
കവിതയില്‍ നിന്നും അകലുമ്പോള്‍
ആത്മാര്‍ത്ഥ സുഹൃത്തിന്റെ നഷ്ടം.
കവിത സുഖ ദുഖങ്ങളുടെ പങ്കാളി .
വിശുദ്ധ യാത്രകളിലെ കൂട്ടാളി.
.
ശരിക്കവിതയുടെ താളവും സ്പന്ദനവും
മാധുര്യമൂറും കരുതലും അഭയവുമാണ്.
ഹൃദ്യ കവിതയുടെ ആനന്ദകരമായ താളാത്മകത
തൊട്ടൊഴുകിപ്പോകുന്ന ഇളം കാറ്റിലുണ്ട്.
കഷ്ട നഷ്ടങ്ങളുടെ വേളകളിലും
സന്തുഷ്ട നിമിഷങ്ങളിലും ഒരേപോലെ.
കാറ്റുപാടും കവിതയുടെ ആഴങ്ങളില്‍
മുങ്ങി നിവരാം, നീന്തിത്തുടിക്കാം.
.
രാവിന്റെ നിശ്ശബ്ദതകളിലാവും
ഉദാത്ത കവിതകളുടെ വെളിപ്പെടല്‍.
ഒച്ചയിഴയാതെ നിലാവെന്മ ചേര്‍ന്ന്
ഹൃദയ ഭിത്തികളിലമരും ഉള്ളെഴുത്ത്
സമാശ്വസിപ്പിക്കാന്‍, മുറിവുണക്കാന്‍
പ്രിയ മിത്രമായി ചുറ്റുവട്ടത്തുണ്ട് കവിത.
.
കവിതകള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടികള്‍.
സ്വസ്ഥതയിലേക്കും സംഗീതത്തിലേക്കും നയിക്കും
കൊലപാതകിക്കും മോഷ്ടാവിനും
വ്യഭിചാരിക്കും സ്വര്‍ഗ്ഗം അന്യം.
കവിതയ്ക്കൊപ്പം പോകാത്തവര്‍ക്കുമുന്നിലും
സ്വര്‍ഗ്ഗവാതില്‍ കൊട്ടിയടയ്ക്കപ്പെടുമത്രെ.

No comments:

Post a Comment