Wednesday 17 October 2012

പ്രണയപ്പേച്ച്


പുരുഷന്‍ - കാണാദൂരത്തെ കല്യാണപ്പാലയില്‍
                        കന്നിപ്പൂവൊന്നു  കണ്‍ മിഴിച്ചോ .
                        ഉള്ളിലുടക്കീ മണം, നിന്റെയുള്ളിലും
                         പാലപ്പൂമൊട്ട് വിരിഞ്ഞുലഞ്ഞോ

        സ്ത്രീ -നീ തൊട്ടിരിക്കുമ്പോളെന്നുള്ളിലെപ്പോഴും
                      പൂമൊട്ടൊരായിരം  കണ്‍ മിഴിക്കും.
                      പൂമണം തൊട്ട് മനം കുളിരും നേരം,
                      ഞാനില്ലാതാവുമെന്‍ പൊന്നേ

പുരുഷന്‍ -ചപ്പും ചവറും അടിച്ചുവാരീം, നാറും
                      ചാണകം കോരി ചുമന്നു മാറ്റീം ,
                      രാവിലെതൊട്ടന്തിനേരം വരെ പണി
                      ചെയ്തിട്ടും പൂമണം നിന്‍റെ മെയ്യില്‍  

      സ്ത്രീ -  തേച്ചുമിനുക്കലും ചുത്തം വരുത്തലും
                      തേവരും ഞാനും ഒരേ പണിക്കാര്‍ .
                     ദൈവവും നമ്മളും ഒന്നാകും നേരത്ത്
                      നല്ല   മണമേ ചൊരിഞ്ഞിറങ്ങൂ

പുരുഷന്‍ - ഉച്ചിക്ക് സൂരിയന്‍ ചുട്ടിറങ്ങുമ്പോഴും
                       മുട്ടോളം ചേറ്റിലിഴയുമ്പോഴും
                       പാടുന്നതെന്തെന്റെ  പെണ്ണെ വിശപ്പുള്ളില്‍
                       മാന്തിപ്പൊളിച്ചു രസിക്കുമ്പോഴും

     സ്ത്രീ -  നൊമ്പരം വിങ്ങുന്ന നേരത്ത് നാവില്
                     സങ്കടപ്പാട്ടേ മുളച്ചു പോന്തൂ
                     പാട്ടിന്‍റെശീലില്‍ മനം തൊട്ടുഴിയുമ്പോ
                     ശാന്തതയുള്ളില്‍ ഉതിര്‍ന്നു വീഴും

                 




1 comment:

  1. ഉച്ചിക്ക് സൂരിയന്‍ ചുട്ടിറങ്ങുമ്പോഴും
    മുട്ടോളം ചേറ്റിലിഴയുമ്പോഴും
    പാടുന്നതെന്തെന്റെ പെണ്ണെ വിശപ്പുള്ളില്‍
    മാന്തിപ്പൊളിച്ചു രസിക്കുമ്പോഴും

    ReplyDelete