Saturday, 30 November 2013

കുട്ടിപ്പാട്ട്
...
മഴ മടങ്ങാൻ ശപിക്കല്ലെ  ദൈവേ
എരികനൽത്തീ എറിയല്ലെ ദൈവേ
കര കരിച്ച് മുടിക്കല്ലെ ദൈവേ
കടല് ചുട്ടു രസിക്കല്ലെ ദൈവേ
                             (മഴ മടങ്ങാൻ
.
അറുതിയില്ലാത്ത വറുതിക്കു കാത്ത്
അണ്ടനടകോടൻ ചാവാൻ കൊതിച്ച്
താന്തോന്നിത്തം പെരുകുന്ന കണ്ട്
കുലമെരിക്കാൻ തുനിയല്ലേ ദൈവേ
                            (  (മഴ മടങ്ങാൻ
.
ചങ്കും കൂമ്പും കരിഞ്ഞ് കിടാങ്ങൾ
ചത്തുവീഴും പുഴുക്കളാണിന്ന്
വായ്ക്കരിക്കരി തേടേണ്ട കാലം
വാതിൽ തല്ലിപ്പൊളിക്കുന്നു  ദൈവേ
                                   (മഴ മടങ്ങാൻ

മറ്റു പെണ്ണിന്നുടല് മോഹിച്ച്
ഇഷ്ട ഭാര്യയേം മക്കളേം കൊല്ലും
കശ്മലന്മാർ പെരുകുന്ന കണ്ട്
മനമുരുകി കരയല്ലെ ദൈവേ
                                    (മഴ മടങ്ങാൻ
.
പെറ്റകുഞ്ഞിൻ കഴുത്തറുത്തിട്ട്
കള്ളക്കാമുകനൊപ്പം പൊറുക്കാൻ
കരളുറപ്പുള്ള പെണ്ണിനെ കണ്ട്
കരളു നോവുന്ന ദൈവമേ മാപ്പ്
                               (മഴ മടങ്ങാൻ
.
വഴിപെഴച്ചോരു വാഴുന്നെടത്ത്
നെലവിളിച്ചെത്തമേറുന്ന  നാട്ടിൽ
ഇരുളുകൊണ്ടോട്ടയടയുന്ന കണ്ട്
മനമുരുകി വെറുക്കല്ലെ ദൈവേ
                            (മഴ മടങ്ങാൻ
.
മണ്ണ്കത്താത്ത  നാളിങ്ങുവരുവാൻ
കരളിൽ  നനവ് നെറയ്ക്കെന്റെ   ദൈവേ
നെഞ്ചാറയിലറിവൊള്ള മക്കൾ
മാത്രമിങ്ങ് നെറയട്ടെ  ദൈവേ
                             (മഴ മടങ്ങാൻ  

Wednesday, 27 November 2013

ഉത്തമ പൗരൻ
**********
തീർത്തും ദുഖിതനാവുമ്പോഴാണ്‌
ഞാൻ ഫേസ്‌ ബുക്കിൽ കുറിക്കുന്നത് .
പരാതി പരിഭവം ആത്മരോഷം
പറഞ്ഞുതീർന്നാൽ സമാധാനത്തോടെ ഉറങ്ങാം.
ഇന്ന് ഉറക്കം കിട്ടാൻ ഒരു വിഷയം തെരഞ്ഞെടുക്കുന്നു
ദേശസ്നേഹവും പൗരബോധവും .
ഏതു സാമൂഹ്യ വിരുദ്ധനും
പൊതുജനത്തിനോട്
എപ്പോഴും പറയാറുള്ളതുപോലെ
ഞാനും മനസാക്ഷിക്കുത്തില്ലാതെ .
1.
ഭാരതം എന്റെ രാജ്യമാണ്
ഇവിടെ ഇപ്പോഴുള്ള സർവ്വരും
എന്റെ സഹോദരീ സഹോദരന്മാരാണ്
സത്യം മൂന്നാവർത്തി കുറിക്കുന്നു .
അപ്പോൾ ചോദിക്കാം ചില ചോദ്യങ്ങൾ .
എന്തിനാണ് അതിരു തർക്കത്തിൽ
സ്വന്തം അനുജനെത്തന്നെ കുത്തി മലർത്തി
കോടതിത്തിണ്ണ നിരങ്ങുന്നതെന്ന് .
ഏതു പെണ്ണിനെ നോക്കുമ്പോഴും കണ്ണിൽ
അശ്ലീലം തിളങ്ങുന്നതെന്ന്
2.
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്
അവകാശം കിട്ടുകയും ചെയ്തു .
എന്നിട്ടും അടിമനുകം പേറി തളരുന്നു .
നുകം അധികാരം മതം കമ്പോളം.
ചോദ്യങ്ങളെ ചവച്ചുവിഴുങ്ങി
കടുംകാഴ്ചകളെ മറവിയിൽ പൂഴ്ത്തി
കൊടുംക്രൂരതകളെ ഏറ്റുവാങ്ങി ഇങ്ങനെ
3.
ഇനിയും പറയും ഞാൻ
ഞാൻ ദേശസ്നേഹിയായ പൗരൻ .
നന്മകളെല്ലാം കടലെടുക്കുമ്പോൾ
നിസ്സംഗനാകാൻ കഴിയുന്നുണ്ടല്ലോ.
കാൽക്കീഴിൽ നിന്നും മണ്ണ് തുരന്നുമാറ്റുന്നവരെ
ആരാധനയോടെ ചുമ്മുന്നുണ്ടല്ലൊ
പെണ്ണിനെ കശക്കി ഞെരിക്കുന്നവരെ
തൊഴുകയ്യോടെ സ്വീകരിക്കുന്നുണ്ടല്ലോ
പച്ചയായതെല്ലാം വിറ്റു പോകുമ്പോൾ
നിർഗ്ഗുണ ബ്രഹ്മമായി നില്ക്കുന്നല്ലോ'

അതിനാൽ  ഉച്ചൈസ്തരം ഞാൻ പറയും
എല്ലാ ഭാരതീയരെപ്പോലെ ഞാനും ഭാരതീയൻ.
ഇന്നേയ്ക്ക് ഇതുമതി ഇനി ഉറങ്ങാം
ഉറക്കമിളയ്ക്കുന്നോർ ലൈക്കും  കമന്റുമിടട്ടെ .


വീണ്ടെടുപ്പ്
..
പണ്ടെപ്പോലല്ല ഇപ്പോൾ.
കിണറ്റു വെള്ളത്തിന് വല്ലാത്ത  രുചിമാറ്റം .
നിറവും മാറി .
ടി വി പരസ്യം നിരന്തരം കണ്ട്
വീട്ടുകാരി നിര്ബ്ബന്ധിക്കാനുംതുടങ്ങി
പെൻഷൻ കിട്ടുമ്പോൾ ഈ മാസമെങ്കിലും
ഒരു വാട്ടർ പ്യൂരിഫയർ വാങ്ങണം .
ഇങ്ങനെയാണ്ക ഴിഞ്ഞ മാസങ്ങളിലെല്ലാം
തീരുമാനിച്ചുറച്ചിട്ടുള്ളത്.
പലചരക്ക് പത്രം പാൽ  പലിശ
പാലുകാച്ച് കല്യാണം ആശുപത്രി .
അങ്ങനെയാണ് മുച്ചട്ടിയരിപ്പയിലെത്തിയത്
മുൻപ് കായൽവാരത്തെ വീടുകളിൽ
ഓരുവെള്ളം ശുദ്ധമാക്കിയത്‌മുച്ചട്ടിയരിപ്പയിൽ
കുത്തിനാട്ടിയ മൂന്നു മരക്കമ്പുകളിൽ
മൂന്നുമണ്‍ കലങ്ങൾ മീതേമീതേ.
അടിയിൽ ദ്വാരമുള്ള മേല്ക്കലങ്ങളിൽ
മണലും മരക്കരിയും .
അഴുക്കെല്ലാമഴിഞ്ഞ് താഴേക്കലത്തിൽ
നല്ല തെളിനീരെത്തും .
ഒന്നാം കലത്തിൽ നിറഞ്ഞ്
രണ്ടാം കലത്തിലഴിഞ്ഞു
മൂന്നാം കലത്തിലേക്ക് ഞാനുമെത്തുന്നു.
ഒരെയോരുതുള്ളിമാത്രം.
ത്രികാലങ്ങൾ ഒന്നിച്ചുരുവായത് .
സ്വസ്ഥത കെടുത്തുന്ന ഒന്നുമില്ലാത്തത്
നിലവിളിയും കണ്ണീരും പുരളാത്തത്
പ്രപഞ്ചത്തിന്റെ  ഈണവും താളവും
മിടിപ്പായുണ്ട് പച്ചപ്പിന്റെ കുളിരും.
മുച്ചട്ടിയരിപ്പയ്ക്ക് നന്ദി
എനിക്ക് എന്നെ തിരിച്ചു തന്നതിന്.


Wednesday, 21 November 2012

തനി നാടന്‍ പ്രണയം


 
കാക്കപ്പൂവിനു കണ്ണെഴുതും
കുഞ്ഞിക്കുറുമ്പന്‍ കാറ്റേ
നീ വരും വഴി കാതില്‍ പതിഞ്ഞോ
നെഞ്ചകം നീറുന്ന പായാരം.
ഇണയാളെ തെരയുമോരൊറ്റയാന്‍  കുയിലിന്റെ
കണ്ണീരില്‍ മുങ്ങിയ നോവ്‌ പാട്ട്
                 (കാക്കപ്പൂവിനു കണ്ണെഴുതും

ചെമ്മാനച്ചോപ്പില്‍ മുഖം മിനുക്കി,യന്തി
എങ്ങോ പോയി മറഞ്ഞ നേരം
എണ്ണക്കറു പ്പുള്ളോരെന്നഴകന്‍ എന്റെ
കണ്മുന്നില്‍ വന്നില്ലിതുവരെയ്ക്കും
പുഞ്ചവയല്ക്കരെ കാവല്‍ മാടപ്പുരേല്‍
കന്നിമ ചിമ്മാണ്ടെ  കാവലാവും
കന്നിലിരുട്ടെഴയുന്നത് മായ്ക്കുവാന്‍
എന്നെ നെനവിലെടുക്കയാവും
                (കാക്കപ്പൂവിനു കണ്ണെഴുതും

കൂട്ടാളിയില്ലാണ്ടിരിക്കുംപോ ചാരത്ത്‌
കൈതപ്പൂം ചെപ്പു തുറന്നുവെന്നോ
ഈറനെഴഞ്ഞു  തിണിര്‍ത്ത മനസ്സകം
നോവൂറും പാട്ട്  മുളച്ചുവെന്നോ
പാട്ടിന്റെയൊപ്പമിരുട്ടു കുടിക്കുമ്പോ
ഞാനറിയുന്നോരീ  ച ങ്കുലച്ചില്‍
കാതിലൂടുള്ളത്തില്‍ ഇഷ്ടമുറപ്പിക്കും
തേന്‍ കിനിയും പൂമൊഴിത്തരിപ്പ്
                    (   (കാക്കപ്പൂവിനു കണ്ണെഴുതും




ഒരു പ്രണയ ഗാനം



വരിയിട്ടു  വിരിയുന്നു പവിഴമല്ലി
നുരയിട്ട്‌ ചിതറുന്നു ഹൃദയ  രാഗം
തളിര്‍മൂടും ചില്ലയില്‍
കുളിര്‍ തേടും പക്ഷിക്ക്
പകല്‍വെളിച്ചത്തില്‍ നിലാക്കുളിര്
                             (വരിയിട്ടു  വിരിയുന്നു

ചന്ദനപ്പാലില്‍  കുളി കഴിഞ്ഞെത്തുന്ന
തെന്നലിന്‍ നാവിലും നിന്‍ മൊഴികള്‍
ദുഃഖത്തുലാഭാര രാവഴിഞ്ഞു ,യിനി
ആഹ്ലാദ മേഘ ലീലാവിരുന്ന്‍
                                (വരിയിട്ടു  വിരിയുന്നു

ശിശിര മുള്‍മുന തന്ന മുറിവുകള്‍ മായുവാന്‍
തഴുകും   നിന്‍ വിരലിനും ഇളം തണുപ്പ്
മഴവില്‍ നിറമുള്ള സ്വപ്നങ്ങള്‍ക്കൊക്കെയും
ശലഭച്ചിറക്  മുളയ്ക്കുന്നു.
  (വരിയിട്ടു  വിരിയുന്നു
                             

Tuesday, 13 November 2012

കഥ പറയും മുത്തച്ഛനിലെ മൂന്നാം ഗാനം



പാട്ടുകൊണ്ടാകാശം മിന്നിക്കും പക്ഷിപോല്‍
പാടിത്തിമിര്‍ക്കാം ഇളവെയിലില്‍
പാടത്ത്  നെല്‍ക്കതിര്‍ താളം പിടിക്കുന്നു
തുള്ളാട്ടം തുള്ള് ചുവടുവയ്ക്ക്
മുന്നേ നടന്നോര്‍  ചൊരിഞ്ഞിട്ട താളത്തില്‍
ഹൃദയം കുളിര്‍ന്നുലഞ്ഞീടുവാനായ്
                    (പാട്ടുകൊണ്ടാകാശം

സ്നേഹത്തില്‍ മിന്നുന്ന  നല്‍ വാക്കുതെളിയുന്ന
ഭാഷ നമുക്ക് സ്വന്തം
വെടി മരുന്നൊച്ചയും  നിലവിളിയും വീണു
മലിനമാകാത്ത ഭാഷ.
പച്ചപ്പ്‌ തൊട്ടും പുഴത്തണുപ്പിറ്റിച്ചും
പാടാം നമുക്കിന്നു പാടാം.
                    (പാട്ടുകൊണ്ടാകാശം

മൌനവും മഞ്ഞും  തുരന്ന് തുരന്നതില്‍
എന്നും മയങ്ങല്ലേ കൂട്ടുകാരെ.
നമ്മള്‍ നമുക്കായ് പാടുമീ പാട്ട്
ചെറു ചൂടുണര്‍ത്തുന്ന പാട്ട്
കണ്ണില്‍ ഭയത്തിന്റെ മുള്ള് തറഞ്ഞോര്‍ക്ക്
സാന്ത്വന ശീതള  സ്പര്‍ശമാവാന്‍
വര്‍ണ്ണക്കിനാക്കള്‍ക്ക് ചിറകു മുളയ്ക്കുവാന്‍
അലിവിന്റെ പാട്ട് നമുക്ക് പാടാം
                    ( പാട്ടുകൊണ്ടാകാശം

Monday, 12 November 2012

കഥ പറയും മുത്തച്ഛനിലെ രണ്ടാം ഗാനം

പുഴയും  ഓര്‍മ്മ വിതുമ്പീ
മനസ്സില്‍ നോവിന്‍ തിരയിളകീ.
കണ്‍മറന്ന കിനാ നൂലിഴയില്‍
വര്‍ണ്ണനാളിന്‍ സ്മൃതി ശകലം
               (പുഴയും  ഓര്‍മ്മ വിതുമ്പീ

ആറ്റുവഞ്ഞി പിന്‍ നടന്ന
പൂവസന്തം ഓര്‍ക്കയോ
നേര്‍ത്ത കാറ്റിന്‍ മൃദുല നാദം
മിഴിപൂട്ടി ഉള്ളിലെടുക്കയോ
ഏതു സാന്ത്വന മന്ത്രണം എന്‍
നീറും ഉള്ളുകുളിര്ന്നിടാന്‍
                  (പുഴയും  ഓര്‍മ്മ വിതുമ്പീ

തിരയൊഴുക്കിയനൂപുര ധ്വനി
തീരമണലിനു സ്മൃതി സുഖം.
പാല്‍നുരക്കുളിര്‍ വീണ്ടുമെത്താന്‍
തപസ്സു തുടരുകയാവുമോ
മൌന രാവിന്‍ നാദമായ് നിന്‍
കൊലുസ്സിന്‍ ഈണം വഴിയുമോ